മമ്മൂട്ടിയെ പ്രശംസിച്ച് ബിഷപ്പ്

ചലച്ചിത്രതാരം മമ്മൂട്ടിയെ വാനോളം പുകഴ്ത്തി നിരണം ഭദ്രാസനാധിപൻ ഗീവര്ഗീസ് മാർ കുറിലോസ് മെത്രപൊലീത്ത. വിഖ്യാത ചലച്ചിത്ര നടൻമാരായ ഡാനിയേൽ ഡേ ലൂയിസ് , റോബർട്ട് ഡി നീറോ എന്നിവരുമായി മമ്മൂട്ടിയെ ഉപമിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. തൻകാര്യം നേടുന്നതിനായുള്ള വ്യാജ പുകഴ്ത്തലുകളുടെയും, ബലൂൺ പോലെ ഊതിവീർപ്പിച്ച പൊള്ളയായ പി . ആർ വർക്കുകളുടെയും മനോരോഗത്തിനടുത്തെത്തുന്ന ആത്മ പ്രശംസകളുടെയും കാലത്ത് ഒരു പുരോഹിത പ്രമുഖൻ നിർവ്യാജം നടത്തിയ വിലയിരുത്തൽ നടന വിസ്മയം മമ്മൂട്ടിക്കുള്ള അപൂർവ്വ ബഹുമതിയായി.

വിമാനയാത്രക്കിടെ താൻ കണ്ട ‘ഭ്രമയുഗം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നടന വൈഭവത്താൽ അത്ഭുതപരതന്ത്രനായി ആണ് അദ്ദേഹം ഈ ലേഖനം എഴുതിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ ഓരോ സിനിമയുടെയും പേരുകൾ എടുത്തു പറഞ്ഞതിലൂടെയും വിഖ്യാത നടന്മാരായ ഡാനിയേൽ ഡി ലൂയിസ് , റോബർട്ട് ഡി നീറോ എന്നിവരുടെ പേരുകളും അവർ അഭിനയിച്ചു


പൊലിപ്പിച്ച ഇംഗ്ലീഷ് ചിത്രങ്ങളുടെ പേരുകളും പരാമർശിച്ചതിലൂടെ ലോകസിനിമയിൽ ഈ പുരോഹിതനുള്ള അവഗാഹം ആർക്കും ബോധ്യപ്പെടും .പ്രശസ്തനായ ഇംഗ്ലീഷ് ചലച്ചിത്ര നടൻ ആണ് ഡാനിയേൽ ഡേ ലൂയിസ് ‘.മൈ ലെഫ്റ്റ് ഫുട്’, ‘ദയർ വിൽബി ബ്ള്ഡ് ‘ ‘ലിങ്കൺ”, ‘ഗാങ്ങ്സ് ഓഫ് ന്യൂയോർക് “, ‘ദി ബുച്ചർ ‘ എന്നിവയാണ് ലൂയിസിന്റെ പ്രധാന ചിത്രങ്ങൾ. ഡേവിഡ് സ്പീൽബർഗിന്റെ ‘ലിങ്കൺ’ എന്ന ചിത്രത്തിൽ എബ്രഹാം ലിങ്കനെ അവതരിപ്പിച്ച് 2012 ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. ഈ യുഗത്തിലെ ഏറ്റവും മികച്ച നടനായി ലോകം കരുതുന്ന അമേരിക്കൻ നടനാണ് റോബർട്ട് ഡി നീറോ. ‘റാഗിങ് ഫുൾ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കാർ നേടി.അഭിനയകലയിലെ മുടിചൂടാ മന്നന്മാരായ ഇവരുമായി മലയാളത്തിന്റെ മമ്മൂട്ടിയെ ഉപമിക്കണമെങ്കിൽ സിനിമയുടേയും അഭിനയ കലയുടെയും രസതന്ത്രം ഈ സംന്യാസി ആഴത്തിൽ മനസ്സിലാക്കിയിരിക്കാം. സ്വഭാവനടനും നാടക സൈദ്ധാന്തികനുമായിരുന്ന റഷ്യൻ വംശജൻ കോൺസ്റ്റാന്റിൻ സെർജിയെവിച് സ്റ്റാനിസ്ലാവ്സ്കി (Konstantin Stanislavsky) ആവിഷ്കരിച്ച മെതേഡ് ആക്റ്റിംഗിനെ (Method Acting) ക്കുറിച്ചുവരെ ഗീവർഗീസ് കൂറിലോസ് തിരുമേനി വിവരിക്കുന്നു. കേവലം അവാർഡ് മോഹികളായ കേരളത്തിലെ ആസ്ഥാന സിനിമനിരൂപകർക്കും, ആസ്ഥാന വിദൂഷകരായ അക്കാദമിക ബുദ്ധിജീവികൾക്കും,സിനിമയുടെ പിന്നാമ്പുറത്തെ കൂലി എഴുത്തുകാർക്കും, മമ്മൂട്ടിയെന്ന മഹാനടന്റെ പ്രതിഭയെ ഇതുപോലെ ലളിതമായും സത്യസന്ധമായും സുന്ദരമായും വിലയിരുത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗീവര്ഗീസ് കൂറിലോസ് തിരുമേനിയുടെ ലേഖനം മമ്മൂട്ടിക്കുള്ള ബഹുമതി ആകുന്നത്.അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :-
നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?
കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ് എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്
ഇന്ത്യൻ സിനിമയിൽ method acting ഇൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാ പാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ Daniel Day- Lewis എന്നോ Robert de Niro എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച Daniel Day-Lewis ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ accent പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. Taxi Driver ആയി അഭിനയിക്കാൻ ജീവിതത്തിൽ de Niro taxi driver ആയതു പോലെ!
ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (modulation ) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്. കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ടു അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ
ഒരു പക്ഷെ തന്റെ രാഷ്റ്റ്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരന്പ്, നന്പകൽ നേരത്തു, കാതൽ. .,അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങൾ. ..
എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.
അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ
നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..നാട്യ കലയിൽ സപര്യ തുടരാൻ. ..തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ
ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു :
കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം
ഒരു Mammoottyfan
