അദാനി കമ്പനിക്ക് പിഴ ചുമത്തിയ ജഡ്ജിയെ അതെ ദിവസം തന്നെ സ്ഥലം മാറ്റി.

ജയ്പൂർ കമേഴ്സ്യൽ കോടതി ജഡ്ജി ദിനേശ് കുമാർ ഗുപ്തയെ ആണ് സ്ഥലം മാറ്റിയത്. ജയ്പ്പൂരിൽനിന്നും 200 കിലോമീറ്റർ അകലെയുള്ള ബീവർ ജില്ലയിലേക്കാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. അദാനി ഗ്രുപ്പിനു കീഴിലുള്ള കമ്പനിക്ക് അമ്പതു ലക്ഷം രൂപയാണ് ജഡ്ജി ദിനേശ് കുമാർ ഗുപ്ത പിഴയിട്ടത്. പിഴ ചുമത്തിയ അതേ ദിവസം തന്നെയായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റവും. ഗുപ്തയുടെ ഉത്തരവ് പിന്നീട് രാജസ്ഥാൻ ഹൈക്കോടതി സ്റ്റേ ചെയ്തു. ഛാദ്ദീസ്ഘട്ടിലെ ഹസ്ദിയോ അരന്ദ് വനത്തിലെ ഒരു കൽക്കരി ഖനി രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പ്പാദൻ നിഗം ലിമിറ്റഡിന് കേന്ദ്ര കൽക്കരി മന്ത്രാലയം അനുവദിച്ചിരുന്നു. താപ വൈദ്യുത നിലയങ്ങൾക്കായി നേരിട്ട് കൽക്കരി ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം. എന്നാൽ പിന്നീട് അദാനി ഗ്രൂപ്പുമായി സർക്കാർ കമ്പനി ഒരു സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടു. ഇതിൽ 74% ഓഹരി പങ്കാളിത്തവും അദാനി ഗ്രൂപ്പ് കമ്പനിക്ക് നൽകി. ഛദ്ദിസ്ഘട്ടിൽനിന്നും ഖനനം ചെയ്തെടുക്കുന്ന കൽക്കരി റയിൽ മാർഗം രാജസ്ഥാനിൽ എത്തിക്കണമെന്നതായിരുന്നു കരാറിലെ പ്രധാന നിബന്ധന. ഇതിനായി കൽക്കരിഖനി മുതൽ അടുത്തുള്ള പ്രധാന റെയിൽവേ ട്രാക്ക് വരെ ബന്ധിപ്പിക്കുന്നതിന് പ്രത്യേക ട്രക്കുകൾ നിർമ്മിക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷമാണ് റെയിൽവേ സൈഡിങ്ങുകൾ നിർമിച്ചതത്രെ. അതുവരെ ഖനിയിൽനിന്ന് റോഡ് മാർഗ്ഗമാണ് റയിൽവേ സ്റ്റേഷനിലേക്ക് കൽക്കരി കൊണ്ടുപോയത്. ഈ ചുമതല ഒരു സ്വകാര്യ ട്രാൻസ്പോർട്ടിങ് സ്ഥാപനത്തെ ഏൽപ്പിക്കാൻ ഇരു കമ്പനികളും സമ്മതിച്ചു. ഇത് കരാറിൽ പറയാത്തതാണ്. ഇപ്രകാരം റോഡുമാർഗ്ഗം കൽക്കരി കൊണ്ടുപോയ വകയിൽ 1400 കോടി രൂപ അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനി രാജസ്ഥാൻ കമ്പനിയിൽ നിന്നും വാങ്ങി. എന്നാൽ പണം അടക്കാൻ വൈകിയ കാലയളവിലെ പലിശകൂടി അദാനി കമ്പനി ആവശ്യപ്പെട്ടതോടെ തർക്കം ഉടലെടുത്തു. വിഷയം ജയ്പൂർ കൊമേഴ്സ്യൽ കോടതി മുൻപാകെ എത്തി. ഖനിമുതൽ റെയിൽവേ സ്റ്റേഷൻ വരെ ട്രാക്ക് നിർമ്മിക്കേണ്ട ചുമതല അദാനി കമ്പനിക്കാണെന്ന് കോടതി കണ്ടെത്തി. അതിൽ വീഴ്ച വരുത്തി എന്നല്ല 1400 കോടിയിലധികം രൂപ ഗതാഗത ചെലവുകൾക്ക് ആവശ്യപ്പെടുകയും, തുക വൈകിയതിന്റെ പേരിൽ പലിശ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഈ വീഴ്ചകൾക്ക് 50 ലക്ഷം രൂപ പിഴ ചുമത്തിയ ജഡ്ജി ദിനേശ് കുമാർ ഗുപ്ത രണ്ടു കമ്പനികളും തമ്മിലുള്ള കരാർ ഓഡിറ്റ് ചെയ്യുവാൻ കംട്രോളർ ആൻറ് ഓഡിറ്റർ ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ഉത്തരവ് രാജസ്ഥാൻ ഹൈ കോടതി സ്റ്റേ ചെയ്തു. ജഡ്ജിയെ മാറ്റണമെന്ന് രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടതായി പറയുന്നു. കൂടുതൽ വാദം കേൾക്കുന്നതിനായി രാജസ്ഥാൻ ഹൈക്കോടതി 2026 ജനുവരി അവസാന ആഴ്ചയിലേക്ക് കേസ് വച്ചിട്ടുണ്ട്Home
