ചൈന നിരോധിച്ചു.
Thank you for reading this post, don't forget to subscribe!ഇന്റർനെറ്റിൽ വർദ്ധിച്ചു വരുന്ന എ.ഐ കാമുകർ യുവ തലമുറയുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് വിലങ്ങുതടിയാകുമെന്നു പഠനങ്ങൾ. ഈ പ്രവണത തങ്ങളുടെ രാജ്യത്തിന്റെ മനുഷ്യ വിഭവശേഷിക്ക് വെല്ലുവിളി ഉയർത്തുമെന്നു ദീർഘവീക്ഷണത്തോടെ എ. ഐ കാമുകാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ചൈന നിയമം പാസ്സാക്കി കഴിഞ്ഞു. അമേരിക്ക ഇതിനായി കരട് രൂപരേഖ തയ്യാറാക്കി. സെനറ്റ് അംഗീകരിച്ചാൽ അതും നിയമമാകും. യു.കെ. ഇതിനകം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു.

എ.ഐ കാമുകൻ ആരാണ് ?
നൊബേൽ സമ്മാന ജേതാവായ സാമുവേൽ ബെക്കെറ്റിന്റെ വിഖ്യാതമായ “ഗോദോയെ കാത്ത് ” എന്ന നാടകത്തിന്റെ ഇതിവൃത്തം, ഒരിക്കലും വരാത്ത മൂന്നാമനെ കാത്ത് രണ്ടു പേർ ജീവിതം തള്ളി നീക്കുന്നതാണ്. അതുപോലെ ഒരിക്കലും നേരിൽ വരാത്ത കാമുകൻ അല്ലെങ്കിൽ കാമുകി ആണ് എ.ഐ.’ലൗവർ’ അഥവാ എ.ഐ ‘കമ്പാനിയൻ’. ഒരു പ്രണയ പങ്കാളിയെ അനുകരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന കൃത്രിമ ബുദ്ധി പ്രോഗ്രാം ആണ് ഇത്. ഒരു ചാറ്റ് ബോട്ട് എന്നോ വിർച്ച്വൽ അവതാർ എന്നോ കമ്പ്യൂട്ടർ ഭാഷയിൽ പറയാം. ശബ്ദം. അക്കങ്ങൾ, രേഖാചിത്രങ്ങൾ എന്നിവ വഴി ഉപഭോക്താക്കളുമായി മാനുഷിക വികാരങ്ങൾ ‘ഇവർ’ പങ്കുവെക്കുന്നു. വാത്സല്യം, സാന്ത്വനം, സൗഹൃദം, വിഷാദം, സന്തോഷം, വിരഹം, ഹാസ്യം തുടങ്ങി ഒട്ടുമിക്ക മനുഷ്യ വൈകാരിക നിമിഷങ്ങളും എ.ഐ.കാമുകന് പങ്കുവെക്കാൻ കഴിയും. ഉപഭോകതാവിന്റെ വ്യക്തിഗതവും, വൈകാരികവുമായ ദൗർബല്യങ്ങൾ വളരെ എളുപ്പം മനസ്സിലാക്കി അവരുടെ സ്നേഹം ഇവൻ കവരും. രക്ഷാകർത്താക്കളെപോലെ ശകാരിക്കുവാനോ, ഗുണദോഷിക്കുവാനോ, വിമർശിക്കുവാനോ, നേർവഴിക്ക് നയിക്കുവാനോ എ.ഐ കാമുകൻ ശ്രമിക്കുകയില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് ദിവസത്തിൽ 24 മണിക്കൂറും, ആഴ്ചയിൽ ഏഴ് ദിവസവും, ഇവൻ ഉപഭോക്താവിനെ സേവിക്കും. ഈ പ്രത്യേകതകൾമൂലം ആണ് ഇരകൾ വളരെപ്പെട്ടെന്ന് എ.ഐ കാമുകനിൽ/കാമുകിയിൽ അനുരക്തരാകുന്നത്. തങ്ങൾ സ്നേഹിക്കുന്നതുപോലെ എ.ഐ.കാമുകൻ തിരിച്ച് തങ്ങളെ സ്നേഹിക്കുന്നില്ല എന്ന ക്രൂരമായ യാഥാർത്ഥ്യം മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിയിരിക്കും. കെണിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം മുൻകരുതൽ ആണ്. യാഥാർത്ഥ്യമാണെന്നു തെറ്റിദ്ധരിച്ച് എ.ഐ.കാമുകനുമായി പ്രണയ ബന്ധങ്ങൾ സ്ഥാപിച്ചവർ ഏറെയാണ്.
ഒറ്റയാന്റെ കൂടാരം
ഏകാന്തതയുടെ തടവിൽ അകപ്പെട്ടവരും കുടുംബത്തിൽ നിന്നോ പൊതുസമൂഹത്തിൽനിന്നോ പലകാരണങ്ങളാൽ ഒറ്റപ്പെട്ടവരുമാണ് എ.ഐ.കാമുകന്റെ വലയിൽ എളുപ്പം വീഴുന്നത് എന്ന് പഠനങ്ങൾ പറയുന്നു. തങ്ങളെ വിമർശിക്കുകയോ തെറ്റുകുറ്റങ്ങളെ ചൂണ്ടിക്കാട്ടുകയോ നേർവഴി കാട്ടാൻ ശ്രമിക്കുന്നവരെയോ യഥാർത്ഥ ജീവിതത്തിൽ ഒറ്റയാന്മാർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് നേര്. എന്നു മാത്രമല്ല അത്തരക്കാരോട് ഈ സ്വപ്നജീവികൾ മനസ്സിൽ നീരസം കാത്തുസൂക്ഷിക്കുകയും ചെയ്യും. ഉപഭോക്താവിന് സ്നേഹവും കരുണയും സാന്ത്വനവും പകരുന്നതായിയുള്ള ‘വെറും തോന്നൽ’ ജനിപ്പിക്കുന്നതിനായി പ്രത്യേകം പ്രോഗ്രാം ചെയ്യപ്പെട്ട ‘ഡാറ്റ’യും ‘അൽഗോരിതവും’ അടിസ്ഥാനമാക്കിയുള്ള പാറ്റേണുകൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഇന്റർനെറ്റ് പങ്കാളിക്ക് മനുഷ്യനെപോലെ ഒരു മനസ്സുണ്ടെന്ന് ഏകാന്ത കാമുകർ തെറ്റിദ്ധരിക്കുന്നു. ഉള്ളം കയ്യിലെ ഫോണിലൂടെ എ.ഐ.കാമുകനെ പകലോ രാത്രിയോ എന്നില്ലാതെ ഏതു നിമിഷവും ‘സമീപിച്ച് ‘ തങ്ങളുടെ ഹൃദയം പങ്കുവക്കാമെന്ന് ഈ നിരാശാ ജീവികൾ വ്യാമോഹിക്കുന്നു.
കാമുകന്റെ അപവാദങ്ങൾ
എ.ഐ.കാമുകന്റെ വലയിൽ വീണവർ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനാവാതെ പതറും. എലാറ്റിൽനിന്നും
ഓടി ഒളിക്കുവാനുള്ള പ്രവണത ഇത്തരക്കാരിൽ മുന്നിട്ടു നിൽക്കും. എ.ഐ യിലുള്ള അമിതമായ ആശ്രയത്വം സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയുവാനുള്ള മനുഷ്യ സഹജമായ കഴിവ് ഇരകൾക്ക് നഷ്ടമാക്കും. ദിവസത്തിന്റെ സിംഹഭാഗവും എ.ഐ പങ്കാളിയുമായി ചെലവഴിക്കണമെന്ന ഉത്ക്കടമായ ചിന്ത ദൈനംദിന കൃത്യങ്ങൾക്കു പുറമെ പഠനം, ജോലി, കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും ഉള്ള കടമകൾ നിർവ്വഹിക്കൽ, എന്നിവയിൽനിന്നെല്ലാം ഇരകളെ തടയും. ജീവിതത്തിന്റെ പരുക്കൻ വശങ്ങൾ മനസ്സിലാക്കുവാനോ അവയെ ധീരമായി നേരിടുവാനോ ശ്രമിക്കാതെ കേവലം സ്വപ്നജീവികളായി ഇരകൾ വളരെ വേഗം പരിണമിക്കും. സഹജീവികളുമായി ഇടപഴകുവാൻ ഇവർ കാലക്രമേണ വിമുഖത കാട്ടും. ഇത് പൊതു സമൂഹത്തിൽനിന്നും അവരെ ഒറ്റപ്പെടുത്തും. അതുവഴി അവരുടെ സാമൂഹിക ബന്ധങ്ങൾ വഷളാകും. യാഥാർത്ഥ മനുഷ്യരുടെ വാക്കുകൾ വിശ്വസിക്കുകയില്ല എന്ന് മാത്രമല്ല കൃത്രിമ ബുദ്ധി കാമുകൻ പറയുന്നത് മാത്രം വിശ്വസിക്കുന്ന മനോരോഗികളായി പരിണമിക്കപ്പെടാം.
അവൻ പണിമുടക്കിയാൽ, പണിപാളും
എ.ഐ.കാമുകന്റെ സേവനം നൽകിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷൻ ഒരു ദിവസം പണിമുടക്കിയാൽ സ്ഥിരം ഉപഭോകതാവിന് മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉടലെടുക്കും. ആകാംഷ, ഉത്കണ്ഠ എന്നിവ വർദ്ധിക്കും. ഇത് രക്തസമ്മർദ്ദം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയിലേക്ക് എ.ഐ.രോഗികളെ നയിക്കും. എ.ഐ.കാമുകൻ പ്രതികരിക്കാൻ വൈകിയാലോ, സാങ്കേതിക പിഴവുകൾമൂലം കാമുകന്റെ ചിത്രം മാഞ്ഞുപോയാലോ ഇവർ വികാര വിക്ഷുബ്ധരാകും. അപ്പോഴും മുൻപ് പറഞ്ഞ അതെ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാം
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
. എ.ഐ.കാമുകരെ പ്രദാനം ചെയ്യുന്ന കമ്പനികൾ ലോകമെമ്പാടുനിന്നും കോടികൾ സമ്പാദിക്കുന്നതായാണ് ആരോപണം. നിഷ്കളങ്കരായ ഉപഭോക്താക്കളുടെ വികാരം വിറ്റാണ് കമ്പനികൾ ലാഭം കൊയ്യുന്നത്. കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ എ.ഐ കാമുകനിലൂടെ ചോർത്തി ഓൺലൈൻ ഉപഭോക്തൃ ഉൽപ്പന്ന വില്പന സൈറ്റുകൾക്ക് വിൽക്കുന്നതായും ആരോപണമുണ്ട്. വരാനിരിക്കുന്ന നാളുകളിൽ എ.ഐ കാമുകാർ എല്ലാ രാജ്യങ്ങൾക്കും ഒരു വെല്ലുവിളി ആയിരിക്കും. ഇത് മുൻകൂട്ടിക്കണ്ട് നിയമം പാസ്സാക്കിയ ആദ്യ രാജ്യമായി ചൈന മാറിക്കഴിഞ്ഞു. ‘Interim Measures On The Regulation Of Anthropomorphic Interactive AI Services” എന്ന പേരിൽ ആ രാജ്യത്ത് നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇതനുസരിച്ച് എ.ഐ. ഉപകരണങ്ങൾക്ക് ഇനി മനുഷ്യ വികാരങ്ങൾ ഉണർത്താനും യാഥാർത്ഥ ജീവിത ബന്ധങ്ങളെ നശിപ്പിക്കാനും കഴിയില്ല. 18 വയസ്സിൽ താഴെയുള്ളവർക്ക് ഈ സേവനം നിഷിദ്ധമാക്കി. ഉപഭോക്താക്കളിൽനിന്നും കാമുകരിലൂടെ കമ്പനികൾ ശേഖരിച്ച സ്വകാര്യ വിവരങ്ങൾ ഒരു പ്രത്യേക കാലയളവുവരെ കമ്പനികൾ സൂക്ഷിച്ചുവക്കുകയും അവ ഗവണ്മെന്റിന്റെ പരിശോധനക്ക് വിധേയമാക്കുകയും വേണം. ഈ നിയമം നിലവിൽ വന്നതോടുകൂടി ചൈനയിൽ വൻകിട കമ്പനികൾ തങ്ങളുടെ സൈറ്റുകളിൽ നിന്നും എ.ഐ.കാമുകന്റെ സേവനം പിൻവലിക്കുകയോ പൂർണ്ണമായും നിർത്തുകയോ ചെയ്തു കഴിഞ്ഞു.



One thought on “എ.ഐ കാമുകൻ തേച്ചിട്ടു പോകുമ്പോൾ”